ഫ്ലാഷ് ന്യൂസ്

....2018-19 വര്‍ഷത്തെ P A C യോഗം 27-09-2018 ന് ഡയറ്റ് മായിപ്പാടിയില്‍ വച്ച് നടന്നു......

Saturday 13 October 2012

അയ്യങ്കാളി - നൂറ്റമ്പതാം ജന്മവാര്‍ഷികം

കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി നടന്ന സാമുദായിക പരിഷ്കരണത്തിന്റെ പതാകവാഹകരില്‍ പ്രമുഖനാണ് അയ്യങ്കാളി. 1863 ആഗസ്റ്റ്  28 ല്‍ ജനിച്ച അയ്യങ്കാളിയുടെ നൂറ്റമ്പതാം ജന്മവര്‍ഷത്തിലൂടെയുമാണ് പ്രബുദ്ധകേരളം ഇപ്പോള്‍ കടന്നുപോകുന്നത്.
പുലയസമുദായത്തില്‍ ജനിച്ച അയ്യങ്കാളി അടിമജീവിതം നയിക്കുകയായിരുന്ന സ്വസമുദായത്തെ ആത്മാഭിമാനമുള്ളവരും സമരസന്നദ്ധരുമാക്കി മാറ്റി. അവരെ അടിമച്ചങ്ങലയില്‍ നിന്നും വിമോചിപ്പിക്കാന്‍ സ്വജീവിതം ഉഴിഞ്ഞുവെച്ചു. ചോരപ്പുഴയില്‍ മുങ്ങിയ ഒട്ടേറെ സമരങ്ങള്‍ക്ക് അയ്യങ്കാളി നേതൃത്വം നല്‍കി.
തിരുവനന്തപുരത്തെ വെങ്ങാന്നൂരില്‍ അയ്യന്റെയും മാലയുടെയും മകനായാണ് ജനിച്ചത്.  കാളി എന്നായിരുന്നു ശരിയായ പേര്. അയ്യന്റെ മകനായതിനാലാണ് അയ്യങ്കാളി എന്ന പേര് വന്നത്. ചെറുപ്പത്തില്‍ തന്നെ കായികാഭ്യാസം പരിശീലിച്ചു.
അക്കാലത്ത് കേരളത്തിലെ പുലയസമുദായം അടിമതുല്യമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ജന്മിമാരുടെ പാടത്ത് രാപ്പകല്‍ വിയര്‍പ്പൊഴുക്കിയ ആ സാധുക്കള്‍ക്ക് മണ്ണില്‍ കുഴികുത്തി അതിലുള്ള കുഴിയിലാണ് ഭക്ഷണമായി വല്ലതും കൊടുത്തിരുന്നത്. വഴിനടക്കാനോ മാറുമറക്കാനോ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. 
ഇതെല്ലാം തിരിച്ചറിഞ്ഞ അയ്യങ്കാളി 'ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട് ' എന്ന്  പ്രഖ്യാപിച്ചു. സ്വതന്ത്രമായി വഴിനടക്കാന്‍, മാന്യമായി വസ്ത്രം ധരിക്കാന്‍, നല്ല ഭക്ഷണം കഴിക്കാന്‍, വിദ്യ അഭ്യസിക്കാന്‍, മനുഷ്യരെപ്പോലെ ജീവിക്കാന്‍ നമുക്കും അവകാശമുണ്ടെന്ന് അധ:കൃതസമൂഹത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
1893 ല്‍ ധീരനായ അയ്യങ്കാളി തലയിലൊരു വട്ടക്കെട്ടും അരക്കയ്യന്‍ കുപ്പായവും ധരിച്ച് വെളുത്ത കാളകളെ പൂട്ടിയ ഒരു വില്ലുവണ്ടിയില്‍ ഊരുചുറ്റിക്കൊണ്ട് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രമാണിസങ്കല്‍പത്തെ പരസ്യമായി വെല്ലുവിളിച്ചു. ഇത് അവര്‍ണസമുദായാംഗങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം പകര്‍ന്നു.
ആദ്യകാലത്ത് അദ്ദേഹത്തിന്റെ സമരം ഒറ്റക്കായിരുന്നു. പിന്നീട് ഒട്ടേറെ അവര്‍ണയുവാക്കള്‍ ആ സമരത്തില്‍ അണിചേര്‍ന്നു. സംഘശക്തിയും കായികബലവുമായിരുന്നു അവരുടെ ആയുധം. സ്വാഭാവികമായും സവര്‍ണപ്രമാണികള്‍ കടന്നാക്രമണവുമായി  രംഗത്തെത്തി.
1898 ല്‍ ആറാലുംമൂടില്‍ നിന്ന് ബാലരാമപുരം ചാലിയത്തെരുവിലൂടെ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി ഒരു യാത്ര നയിച്ചു. കടന്നാക്രമണങ്ങള്‍ പലതും ഉണ്ടായെങ്കിലും ആ ധൈര്യശാലി അതിനെയെല്ലാം ധീരമായി നേരിട്ടു. ഇതില്‍ പ്രചോദിതരായ അധ:കൃതര്‍ പല സ്ഥലങ്ങളിലും നാട്ടുനടപ്പുകളെ വെല്ലുവിളിച്ചു. 
1904 ല്‍ കേരളത്തില്‍ ആദ്യമായി അധ:കൃതര്‍ക്കായി വെങ്ങാന്നൂരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തതും അയ്യങ്കാളി തന്നെയായിരുന്നു.
1905 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 'സാധുജനപരിപാലനസംഘം ' രൂപീകരിച്ചു. ആ സംഘത്തിന്റെ നേതൃത്വത്തില്‍ അവര്‍ണരുടെ അവകാശങ്ങള്‍ക്കായുള്ള ഒട്ടേറെ പോരാട്ടങ്ങള്‍ നടന്നു. സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസാവകാശം എന്നിവയ്ക്കൊപ്പം മാറുമറക്കാനും വസ്ത്രം ധരിക്കാനും ജോലിക്ക് സ്ഥിരം കൂലിനേടാനും ഞായറാഴ്ചത്തെ വിശ്രമാവധിക്കായും അവര്‍ പോരാടി. സാധുജന പരിപാലന സംഘത്തിന്റെ സംഘടിതമായ പ്രവര്‍ത്തനം കൊണ്ട് 1907 ജൂണില്‍ അയിത്തവിഭാഗക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നാല്‍, ജാതിമേധാവികള്‍ ഉത്തരവിനെതിരേ ശക്തമായി നിലകൊണ്ടു. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്‌കൂള്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതി കുറേക്കാലം നിലനിന്നു.
1911 ല്‍ അദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഹരിജനബാലന്മാര്‍ക്ക് മറ്റു കുട്ടികള്‍ക്കൊപ്പം പഠിക്കാനുള്ള അവകാശം, സൗജന്യമായ ഉച്ചഭക്ഷണം, സൗജന്യമായ നിയമസഹായം എന്നിവയ്ക്കായി സഭയില്‍ അദ്ദേഹം ശബ്ദിച്ചു.
സ്‌കൂള്‍പ്രവേശനത്തിനു വേണ്ടി നടന്ന സമരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് 1913 ജൂണ്‍ മുതല്‍ 1914 മെയ് മാസം വരെ നീണ്ടുനിന്ന കര്‍ഷകത്തൊഴിലാളി പണിമുടക്കായിരുന്നു. ഒരു വര്‍ഷം തിരുവിതാംകൂറിലെ വയലേലകള്‍ തരിശായിക്കിടന്നു. അയ്യങ്കാളിയുടെ ആജ്ഞാശക്തിയാല്‍ ഒരു അധഃസ്ഥിതനും പാടത്തു പണിക്കിറങ്ങിയില്ല. കൃഷിഭൂമി നിറയെ പുല്ലു മൂടിയപ്പോള്‍ സവര്‍ണര്‍ ചര്‍ച്ചയ്ക്കു തയ്യാറായി. തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്നു പിന്തിരിയുകയുള്ളൂവെന്ന അയ്യങ്കാളിയുടെയും കൂട്ടരുടെയും തീരുമാനം ഒടുവിലി‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ തിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷകസമരത്തിനു നേതൃത്വം കൊടുത്ത ആളായിക്കൂടി അയ്യങ്കാളി ചരിത്രത്തില്‍ സ്ഥാനം നേടി.
അയ്യങ്കാളിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അധ:കൃതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറുമറക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം 'കല്ലുമാലസമരം ' എന്ന പേരില്‍ പ്രസിദ്ധമായി.
ക്ഷേത്രപ്രവേശനവിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ ഗാന്ധിജി വെങ്ങാന്നൂരില്‍ ചെന്ന് അയ്യങ്കാളിയെ സന്ദര്‍ശിക്കുകയുണ്ടായി.
ആ ധീരനായ നവോത്ഥാനനായകന്‍ 1941 ജൂണ്‍ 18 നു മരണത്തിനു കീഴടങ്ങി.
ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും അയിത്തവും തൊട്ടുകൂടായ്മയും ഇളവില്ലാതെ തുടര്‍ന്നപ്പോഴും കേരളം അതിന്റെ ചങ്ങലക്കെട്ടുകളെ തകര്‍ക്കുന്നതില്‍ ക്രമേണ വിജയം കണ്ടു. കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതില്‍ അയ്യങ്കാളി വഹിച്ച പങ്ക് അവിസ്മരണീയമാണ്. അതുകൊണ്ടാണ് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളിയുടെ ചരിത്രപരമായ  പ്രാധാന്യം തിരിച്ചറിയാനുള്ള സന്ദര്‍ഭമായി ഈ വര്‍ഷത്തെ കാണണമെന്ന് നാം ആഗ്രഹിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
 അയ്യങ്കാളി
 കല്ലുമാലസമരം
 മഹാത്മ അയ്യങ്കാളി ; ഇതിഹാസ തുല്യനായ വിപ്ലവ നായകന്‍



No comments:

Post a Comment